കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികിത്സാ ചെലവ് രോഗതീവ്രതയേക്കാള്‍ പതിന്മടങ്ങാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.സ്വകാര്യ ആശുപത്രികളിലെ ഫീസ് സംബന്ധിച്ച് എന്താണ് ചെയ്യാനാവുക എന്ന് എത്രയും പെട്ടന്ന് അറിയിക്കാന്‍ കോടതി ഇടക്കാല ഉത്തരവിട്ടു. കൊവിഡ് സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ വന്‍ തോതിലുള്ള െകാള്ള ലാഭം ഉണ്ടാക്കുന്നു എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്തു ചെയ്യാനാവുമെന്ന് കോടതി ആരാഞ്ഞു. മാര്‍ച്ച് ഏഴാം തീയതി ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ഇതില്‍ ധാരണായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജനറല്‍ വാര്‍ഡിന് 2300 രൂപ മാത്ര ഈടാക്കാന്‍ അന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് കോടതി ഇടക്കാല ഉത്തരവിട്ടു. അടുത്ത മാസം നാലാം തിയ്യതി ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നിലവില്‍ കേസില്‍ സ്വകാര്യ ആശുപത്രികളെ കക്ഷി ചേര്‍ത്തിട്ടില്ല. അടുത്ത വട്ടം സ്വകാര്യ ആശുപത്രികളുടെ ഭാഗവും കോടതി കേള്‍ക്കും.
ഹര്‍ജി പരിഗണിക്കവെ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുതരമാണെന്നും കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ കൊവിഡ് രോഗികള്‍ ഉയരുന്നത് മനസ്സിനെ വല്ലാതെ അലട്ടുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെ ഫീസ് കുറയ്ക്കണമെന്നും പൊതു അഭിപ്രായം ഉണ്ടെന്നും കോടതി പറഞ്ഞു. കൊവിഡിനെ അതിജീവിക്കാന്‍ എളുപ്പമാണ്. എന്നാല്‍ പിന്നീട് വരുന്ന ബില്ലിനെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്ന് ഒരു കൊവിഡ് രോഗി പറഞ്ഞ വാക്കുകളും കോടതി പരാമര്‍ശിച്ചു.
