പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന് വിടചൊല്ലി കുടുംബം,സംസ്കാരം ഗാന്ധിനഗറിലെ ശ്മശാനത്തിൽ നടന്നു. അമ്മയുടെ ഭൗതിക ദേഹത്തിലേക്ക് പ്രധാനമന്ത്രി അഗ്നി പകർന്നു.മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കായിരുന്നു ഹീരാബെന്നിന്റെ അന്ത്യം.
‘‘ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയിൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു – ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.’’ – മോദി ട്വിറ്ററിൽ കുറിച്ചു.
