കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മുഖ്യപ്രതികൾക്ക് സഹായം നൽകിയ രണ്ട് പേരെയാണ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ കാസർകോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്.

പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം പെൺകുട്ടിയെ നാലായിരം രൂപ നൽകി ബീച്ചിൽ ഇറക്കി വിടുകയായിരുന്നു. ഈ മാസം 20നാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെൺകുട്ടിയെ കാണാതാകുന്നത്. ബസിൽ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെൺകുട്ടിക്ക് താമസവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കൾ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഫ്ലാറ്റിലെത്തിച്ച ശേഷം മൂക്കിലൂടെ വലിക്കാൻ കഴിയുന്ന ലഹരി വസ്കതുക്കൾ നൽകി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പുലർച്ചെ മുതൽ ഉച്ചവരെ ഉപദ്രവം തുടർന്നു. ഉച്ചയോടെ 4000 രൂപയും നൽകി പെൺകുട്ടിയെ കോഴിക്കോട് ബീച്ചിൽ ഇറക്കി വിടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി പ്രകാരം പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *