സേവ് ബോക്‌സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണം കൂടുതൽ സിനിമാ താരങ്ങളിലേക്ക് നീളും. സേവ് ബോക്‌സിൻ്റെ ബ്രാൻഡ് അംബാസഡറായിരുന്ന നടൻ ജയസൂര്യയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. ജയസൂര്യയെയും ഭാര്യ സരിതയെയും ഇ ഡി ഇന്നലെ ആറു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

സേവ് ബോക്സ് ആപ്പ് സാമ്പത്തിക തട്ടിപ്പുമായി ബദ്ധപ്പെട്ട് ഇന്നലെ നടൻ ജയസൂര്യയെയും ഭാര്യയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യൽ. ബ്രാൻഡ് അംബാസഡർ ആയിരുന്ന ജയസൂര്യക്ക് സേവ് ബോക്സ് ആപ്പ് ഉടമ സ്വാദിഖ് റഹിം നൽകിയ പ്രതിഫലത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇ ഡി തേടിയിരുന്നു. തട്ടിപ്പിൽ പങ്കുണ്ടോ എന്നും സേവ് ബോക്സിൽ ജയസൂര്യയ്ക്ക് നിക്ഷേപം ഉണ്ടായിരുന്നോ എന്നും ഇ ഡി പരിശോധിച്ചു വരികയാണ്.

സേവ് ബോക്സിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത താരങ്ങളും ഇ ഡി നിരീക്ഷണത്തിലാണ്. തൃശ്ശൂർ സ്വദേശിയായ സ്വാദിഖ് റഹീമാണ് കോടികളുടെ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാനുള്ള ഇന്ത്യയിലെ ആദ്യത്തെ പ്ലാറ്റ്ഫോം എന്നായിരുന്നു പ്രചാരണം. ഫ്രാഞ്ചൈസിയിലൂടെ 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങളും സ്വീകരിച്ചു. ലക്ഷക്കണക്കിന് രൂപ വീതം നൂറിലധികം പേരില്‍നിന്നായി കോടികളാണ് തട്ടിയെടുത്തത്

പണം നിക്ഷേപിച്ച ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ തുകയോ പോലും ലഭിച്ചില്ല. ഇതോടെയാണ് പരാതികൾ ഉയർന്നത്. കോടികളുടെ തട്ടിപ്പിൽ സ്വാദിഖ് റഹീനെ രണ്ടുവർഷം മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത സിനിമ താരങ്ങൾക്ക് പഴയ ഐഫോണുകൾ പുതിയ പെട്ടികളിലാക്കി സമ്മാനമായി നൽകി പറ്റിച്ചതായും പരാതിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *