തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിലായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് വിജയകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ കേസിലെ മറ്റൊരു പ്രതിയായ മുൻ അംഗം കെ.പി. ശങ്കർദാസ് മാത്രമാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളത്. ഏപ്രിൽ രണ്ടാം വാരത്തോടെ ശങ്കർദാസിനും സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകും.
വിജയകുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ക്ഷേത്ര സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമിച്ചു. തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് കേസിന് ആസ്പദമായ നിർണ്ണായക രേഖകൾ നശിപ്പിച്ചു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തനിക്ക് അനുകൂലമായ മൊഴി നൽകാൻ പ്രേരിപ്പിച്ചു.
സ്വർണ്ണപ്പാളികൾ കടത്തുന്നതിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബോർഡിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ക്രമക്കേടുകൾ നടന്നതെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. മുൻ ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ തീരുമാനങ്ങളെ ബോർഡ് അംഗങ്ങൾ പിന്തുണച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
