പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിൽ മജിസ്‌ട്രേറ്റ് കോടതി അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇതോടെ കേസിൽ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് മുറുകുകയാണ്.
ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതര വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയിരിക്കുകയാണ്. പ്രതി കേരളം വിട്ടതായാണ് പോലീസ് സൂചന നൽകുന്നത്. ഒളിവിൽ കഴിയുന്ന പ്രശോഭ് മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്. ഫോൺ രേഖകളും സന്ദേശങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകൊണ്ടാണ് അന്വേഷണ സംഘം നീങ്ങുന്നത്.
പാലക്കാട് സ്വദേശിയായ യുവതി മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് പ്രശോഭ് ഭീഷണിപ്പെടുത്തിയതായും താമസസ്ഥലത്തെത്തി പീഡിപ്പിച്ചതായും യുവതി മൊഴി നൽകിയിട്ടുണ്ട്. സംഭവം രാഷ്ട്രീയമായി വലിയ വിവാദങ്ങൾക്കാണ് പാലക്കാട്ട് തിരികൊളുത്തിയിരിക്കുന്നത്.
വിവാദം കനത്തതോടെ പ്രശോഭിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ധാർമ്മികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സമാനമായ കേസുകളിൽ പ്രതിയാകുന്നവർക്ക് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടി സിപിഎം ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും എന്നാൽ ഈ സംഭവം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയുടെ പ്രതികരണം.
