ഗുജറാത്തില്‍ കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സ്ഥിരീകരിച്ചു.ജൂണ്‍ രണ്ടാം തീയതി, വ്യാഴാഴ്ചയായിരിക്കും ഹര്‍ദിക്കിന്റെ ഔദ്യോഗിക ബി.ജെ.പി പ്രവേശനം.അല്‍പസമയം മുമ്പ് ഹാര്‍ദിക് പട്ടേല്‍ തന്നെയാണ് വിഷയത്തില്‍ പ്രഖ്യാപനം നടത്തിയത്.സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാർദിക് പട്ടേൽ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്നേഷ് മേവാനിക്കൊപ്പമാണ് 2019-ൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. അന്ന് ഹാർദിക് പട്ടേൽ ഔദ്യോഗികമായിത്തന്നെ കോൺഗ്രസിൽ ചേർന്നു.കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് ഇടയുകയായിരുന്നു.

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച സമയത്ത് തന്നെ ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന സംശയങ്ങളും നിലനിന്നിരുന്നു.

എന്നാല്‍ തന്റെ പ്രസ്താവനകളിലൂടെ ബി.ജെ.പിയില്‍ ചേരുമെന്ന സൂചനകളും ഹാര്‍ദിക് നല്‍കിയിരുന്നു. ആര്‍.എസ്.എസിന്റെ കൂടി ഇടപെടലാണ് ഹാര്‍ദിക്കിന്റെ ബി.ജെ.പി പ്രവേശനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹിന്ദു വിശ്വാസത്തെ തകര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത് എന്നുള്ള വിമര്‍ശനങ്ങളും ഹാര്‍ദിക് കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *