ന്യൂഡൽഹി∙ യുഎസിന്റെ തീരുവ ഭീഷണി മറികടക്കാൻ റഷ്യയോടും ചൈനയോടും ഇന്ത്യ അടുക്കുന്നതിനിടെ പുതിയ സമ്മർദ തന്ത്രവുമായി ഡോണൾഡ് ട്രംപ് . ഇന്ത്യയ്‌ക്കെതിരെ ഉപരോധമേർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽനിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള ഉപരോധങ്ങളാണ് യുഎസ് നിർദേശിച്ചിട്ടുള്ളത്. യുഎസ് ചെയ്തതുപോലെ ഇന്ത്യയ്ക്ക് അധിക തീരുവയേർപ്പെടുത്താനും ട്രംപ് നിർദേശിച്ചെന്നാണ് റിപ്പോർട്ട്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നതിനാണ് ഇന്ത്യയ്ക്ക് യുഎസ് അധിക തീരുവ ചുമത്തിയത്. എന്നാൽ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ഇതുവരെ യൂറോപ്യൻ രാജ്യങ്ങൾ പരസ്യമായി എതിർത്തിട്ടില്ല.

ഇന്ത്യയ്ക്കെതിരെ ഉയർന്ന തീരുവ ചുമത്തിയ ട്രംപിന്റെ തീരുമാനത്തെയും യൂറോപ്യൻ രാജ്യങ്ങൾ പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ചൈനയാണ് റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത്. യൂറോപ്പും റഷ്യയിൽനിന്ന് എണ്ണ വാങ്ങിയിരുന്നു. എന്നാൽ ചൈനയെയും യൂറോപ്പിനെയും ഒഴിവാക്കി ഇന്ത്യയെ മാത്രമാണ് ട്രംപ് തീരുവ ചുമത്തി ശിക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *