ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ രണ്ടുദിവസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. അനിത ചൗധരി (50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അനിത ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ അടച്ച അനിത രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു കടയില്‍ ജോലി ചെയ്യുന്ന ഗുല്‍ മുഹമ്മദാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അനിതയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അനിതയെ കാണാതാകുന്നതിന് മുന്‍പ് ഇവര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അനിത പോയ ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. പൊലീസ് ഓട്ടോ ഡ്രൈവറുമായി പ്രതിയുടെ വീട്ടിലെത്തി. അപ്പോള്‍ ഗുല്‍ മുഹമ്മദിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി താന്‍ സഹോദരിയുടെ വീട്ടിലായിരുന്നെന്ന് ഗുല്‍ മുഹമ്മദിന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കി.

തുടര്‍ന്ന് പൊലീസ് അനിതയുടെ വീട്ടില്‍ എത്തിയപ്പോള്‍ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടിരിക്കുകയാണെന്ന് ഗുല്‍ മുഹമ്മദ് അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. രണ്ട് പ്ലാസ്റ്റിക് ബാഗുകളില്‍ വെവ്വേറെ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *