കൊച്ചി: ഹാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സംഘപരിവാര്‍ താത്പര്യത്തിന് വഴങ്ങി സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി. അണിയറ പ്രവര്‍ത്തകരുടെ ആവശ്യ പ്രകാരം സിനിമ നേരിട്ട് കണ്ടശേഷമാണ് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്.
ജസ്റ്റിസ് വി ജി അരുണും സെന്‍സര്‍ ബോര്‍ഡ് അഭിഭാഷകനും കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളും ഈ മാസം 25-ന് സിനിമ കണ്ടിരുന്നു. ആർഎസ്എസിനെയും കോടതി ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ഹര്‍ജിയില്‍ കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.
ഷെയ്ന്‍ നിഗം നായകനായി പുറത്തിറങ്ങുന്ന സിനിമയില്‍നിന്ന് ധ്വജപ്രണാമം, സംഘം കാവലുണ്ട്, ഗണപതി വട്ടം തുടങ്ങി 19 ഭാഗങ്ങള്‍ നീക്കണം എന്നതായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. ഇതിനെതിരെയാണ് അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
സെപ്തംബര്‍ 10ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ മൂന്നുതവണ റിലീസ് മാറ്റിവെച്ചതു മൂലം വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നും സംവിധായകനും നിര്‍മാതാവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
