താലിബാനോടുള്ള നയം കാത്തിരുന്ന് സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. താലിബാന്‍ കാബൂള്‍ പിടിച്ചത് ദോഹ ധാരണ ലംഘിച്ചാണെന്നും വിദേശകാര്യമന്ത്രി ദില്ലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തെ അറിയിച്ചു. എന്നാല്‍ ഇന്ത്യയുടെ താല്പര്യം സംരക്ഷിച്ച് നിലപാടെടുക്കാന്‍ സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 ഇന്ത്യക്കാരെ ഇന്നും താലിബാന്‍ തടഞ്ഞതായി യോഗത്തില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി.

31 പാര്‍ട്ടികളിലെ 47 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ കാര്യമായ ഭിന്നത പ്രകടമായില്ല. വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ യോഗത്തെ അറിയിച്ചത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. 1. ദോഹ ധാരണ ലംഘിച്ച് സായുധമായി താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2.സമവായത്തിനുള്ള നീക്കങ്ങളില്‍ ഇന്ത്യ മാറി നില്‍ക്കുന്നില്ല, സുഹൃദ് രാജ്യങ്ങളുമായി ഇന്ത്യ സമ്പര്‍ക്കം തുടരുന്നുണ്ട്. 3.സ്ഥിതി സങ്കീര്‍ണ്ണമായിരിക്കെ ഇപ്പോള്‍ താലിബാനോടുള്ള നയം തീരുമാനിക്കാനാവില്ല

സംഘര്‍ഷസാഹചര്യം മുന്‍നിര്‍ത്തി ഇതുവരെ 531 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും തിരികെ എത്തിച്ചിട്ടുണ്ട്. താലിബാന്‍ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ തടഞ്ഞതിനാല്‍ 20 പേര്‍ക്ക് ഇന്ന് അവിടെ എത്താനായില്ല. 10 കിലോമീറ്ററില്‍ 15 ചെക്ക്‌പോയിന്റുകളാണ് താലിബാന്‍ സ്ഥാപിച്ചിരിക്കുന്നത്.

യോഗത്തില്‍ രാജ്യതാല്പര്യത്തിനൊപ്പം നില്‍ക്കുമെന്ന് എല്ലാ പാര്‍ട്ടികളും പറഞ്ഞു. പ്രധാനമന്ത്രി യോഗം വിളിക്കാത്തതിലുള്ള അതൃപ്തി കോണ്‍ഗ്രസ് അറിയിച്ചു. ഇനി ഒഴിപ്പിക്കാനുള്ളവരുടെ കണക്ക് ഇല്ലാത്തതിലും വിമര്‍ശനം ഉയര്‍ന്നു. അഫ്ഗാനിസ്ഥാനിലെ സങ്കീര്‍ണ്ണ സാഹചര്യത്തിലും യോഗത്തില്‍ ആശങ്ക പ്രകടമായി. താലിബാനോടുള്ള നിലപാടില്‍ ആശയക്കുഴപ്പം ഉണ്ടെന്ന സൂചനയും യോഗം നല്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *