
സംസ്ഥാനത്ത് വീണ്ടും വിദ്യാർത്ഥിയെ സഹപാഠികൾ മർദിച്ചതായി പരാതി. വയനാട് മാനന്തവാടി അഞ്ചാംമെെലിലാണ് സംഭവം .ഒരു കെട്ടിടത്തിന്റെ പടിയ്ക്ക് സമീപം അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് ഒരു വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.മർദിക്കുന്നത് ക്യാമറിയിൽ പകർത്തിയ വിദ്യാർത്ഥി പറയുന്നതും വീഡിയോയിൽ കേൾക്കാം. മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും കഴുത്തിൽ പിടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘നമ്മുടെ പയ്യൻമാരെ നീ ഇനി തൊടുമോ’യെന്ന് ചോദിച്ചാണ് വിദ്യാർത്ഥിയെ മർദിക്കുന്നത്. പിന്നാലെ അടിനിർത്താൻ ഒരു കുട്ടി ആവശ്യപ്പെടുന്നതും ഇവർ പിരിഞ്ഞുപോകുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പനമരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതേസമയം, മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം. താനൂർ തെയ്യാലയിൽ കഴിഞ്ഞ ഓഗസ്റ്റ് 17നാണ് സംഭവം നടന്നത്. നെയ്യാല എസ്എസ്എംഎച്ച്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.വെള്ളച്ചാൽ സിപിഎച്ച്എസ്എസ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥിയെ ചോദ്യം ചെയ്തും പാട്ട് പാടാൻ പറഞ്ഞും ആയിരുന്നു മർദനമെന്നാണ് വിവരം. ഇതിന്റെ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം താനൂർ പൊലീസിൽ നൽകിയിട്ടും മർദിച്ചവർക്കെതിരെ നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
