
താമരശ്ശേരിയില്‍ ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദനെത്തെ തുടർന്ന് അർധരാത്രി വീട് വിട്ടോടി യുവതിയും മക്കളും. യുവതിയെയും മകളെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.താമരശ്ശേരി അമ്പയത്തോട് സ്വദേശി നസ്ജയും മകളുമാണ് ക്രൂര മർദനത്തിന് ഇരയായത്. ഭർത്താവ് നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറഞ്ഞു.
നൗഷാദ് നസ്ജയെ വീടിന് അകത്തു വച്ച് തലക്കും ദേഹത്തും മർദിച്ചു. ഇതിന് പിന്നാലെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചു.അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ എട്ട് വയസുകാരി മകൾക്കും ഭർതൃ മാതാവിനും പരിക്കേറ്റു.രാത്രി 10 മണിക്ക് ആരംഭിച്ച മർദനം രണ്ട് മണിക്കൂറോളം നീണ്ടു. ഇതിന് പിന്നാലെയാണ് നസ്ജ മകളെയും കൂട്ടി വീടുവിട്ടോടിയത്. ഓടുന്നതിനിടെ വീണുപരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് രക്ഷിച്ചത്. നസ്ജ ഇപ്പോള്‍ താമരശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
