
പാലിയേക്കര ടോൾ പ്ലാസയിൽ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞ് എൻടിസി മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ണുത്തി – ഇടപ്പള്ളി ദേശീയപാത 544-ൽ അടിപ്പാത നിർമാണ പ്രദേശങ്ങളിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
കൊടകര പേരാമ്പ്രയിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ ശവസംസ്‌കാരച്ചടങ്ങ്. ഇതിനായി നേരത്തെ തന്നെ പുറപ്പെട്ടെങ്കിലും ഗതാഗതക്കുരുക്ക് കാരണം തനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെന്ന് വർഗീസ് ജോസ് പറഞ്ഞു. ഒന്നരമണിക്കൂറോളം വൈകിയാണ് ചടങ്ങിനെത്തിയതെന്നും അദ്ദേഹം പറഞ്ഞു.സംസ്കാര ചടങ്ങിൽ നിന്ന് തിരികെ വരുംവഴിയാണ് അദ്ദേഹം ടോൾ പ്ലാസയിൽ പ്രതിഷേധിച്ചത്.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാകാത്തതിന്റെ വിഷമം ചൂണ്ടിക്കാട്ടിയ അദ്ദേഹം ‘എന്തിനാണ് ഞാൻ ടോൾ നൽകുന്നത്’ എന്നും ചോദിച്ചായിരുന്നു പ്രതിഷേധം. ടോൾ പ്ലാസക്കാർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ പോലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. 45 മിനിറ്റോളം പ്രതിഷേധിച്ച ശേഷമാണ് അദ്ദേഹം സ്ഥലത്ത് നിന്നും മടങ്ങിയത്.
