ന്യൂഡല്‍ഹി: 2006ലെ മുംബൈ ട്രെയിന്‍കേസ് പ്രതികളെ വെറുതെ വിട്ട ബോംബെ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എന്‍.കോട്ടിസവാര്‍ സിങ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. ഹൈകോടതിവിധി മാതൃകയായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അതേസമയം, പ്രതികളുടെ ജയില്‍മോചനം കോടതി തടഞ്ഞിട്ടില്ല.

189 പേര്‍ മരിച്ച 2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ പ്രത്യേക മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മകോക) കോടതി വധശിക്ഷയും ജീവപര്യന്തവും വിധിച്ച പ്രതികളെ ബൊംബെ ഹൈകോടതി വെറുതെവിട്ടിരുന്നു. കേസില്‍ 13 പ്രതികളില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷയും ഏഴുപേര്‍ക്ക് ജീവപര്യന്തവുമാണ് 2015ല്‍ മകോക കോടതി വിധിച്ചത്. ഒരാളെ വെറുതെവിട്ടിരുന്നു.

കമാല്‍ അന്‍സാരി, മുഹമ്മദ് ഫൈസല്‍ അതാഉറഹ്‌മാന്‍ ശൈഖ്, ഇഹ്തശാം സിദ്ദീഖി, നവീദ് ഹുസൈന്‍ ഖാന്‍, ആസിഫ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. തന്‍വീര്‍ അഹ്‌മദ്, മുഹമ്മദ് മാജിദ്, ശൈഖ് മുഹമ്മദലി ആലം ശൈഖ്, മുഹമ്മദ് സാജിദ് അന്‍സാരി, മുസമ്മില്‍ അതാഉറഹ്‌മാന്‍ ശൈഖ്, സുഹൈല്‍ മുഹമ്മദ്, സമീര്‍ അഹമ്മദ് എന്നിവര്‍ക്കായിരുന്നു ജീവപര്യന്തം.

Leave a Reply

Your email address will not be published. Required fields are marked *