രാത്രിയിൽ കുത്തിയൊലിച്ചെത്തിയ മഹാ ദുരന്തം കവർന്നെടുത്തത് 298 ജീവനുകളെയാണ്. ഒരു വർഷത്തിനിപ്പുറവും പുത്തുമലയിലെ പൊതുശ്മശാനത്തിലേയ്ക്ക് ദിവസവും എത്തി പ്രാർത്ഥിച്ചു പോകുന്ന ഒരുപാട് ഉറ്റവരുണ്ട്. ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നോ മരിച്ചുവെന്നോ അറിയാത്ത മണിക്കൂറുകളിലൂടെയാണ് അന്ന് ഒരു ജനത കടന്നുപോയത്. കൺമുന്നിൽ ഇങ്ങനെയൊന്നു വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കാത്ത ഹൃദയങ്ങളില്ല.

ഒരൊറ്റ രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും നിത്യതയിലേക്ക് മറഞ്ഞ പ്രിയപ്പെട്ടവർ‌ക്കായി ഇന്നും പുത്തുമലയിലെ പൊതുശ്മശാനത്തിലേക്ക് എത്തുന്നവർ നിരവധി. പൊതുശ്മശാനത്തിന് ഇന്ന് പേര് ഹൃദയ ഭൂമി എന്നാണ്. ഓർമ്മകളുടെ നോവ് കൊത്തിവലിക്കുന്ന ഭൂമിയായി മാറിയിരിക്കുകയാണ് പുത്തുമല. മക്കൾ ഉറങ്ങുന്ന സ്ഥലത്ത് കളിപ്പാട്ടങ്ങൾ കൊണ്ടു വച്ച് താലോലിക്കുന്ന രക്ഷിതാക്കൾ, ദിവസവും എത്തി പൂക്കളർപ്പിച്ചു മടങ്ങുന്നവർ, ഒരു വാക്കിനും അടയാളപ്പെടുത്താൻ കഴിയാതെ പോകുന്ന വിങ്ങലിന്റെ പേരായി പുത്തുമലയിലെ ഹൃദയഭൂമി.

പുത്തുമല ശ്മശാനത്തിലേക്ക്തിരിയുന്ന ഇടത്താണ് എല്ലാവരുടെയും ചിത്രങ്ങൾ കോർത്തിണക്കിയുള്ള ഫ്ലക്സ് വെച്ചിരിക്കുന്നത്. 298 പേർ മരിച്ചു എന്ന് സർക്കാരിന്റെ ഔദ്യോഗിക കണക്ക്. 32 പേരെ കണ്ടെത്താനായിട്ടില്ല. 223 മൃതദേഹങ്ങൾ കണ്ടെത്തിയത് ചാലിയാറിൽ നിന്ന്. ഞെട്ടൽ വിട്ടുമാറാതെ, ജീവിതത്തിൽ സംഭവിച്ച ദുരന്തത്തിന്റെ ആഴം പോലും ഉൾക്കൊള്ളാൻ കഴിയാതെ ഇന്നും ഒരുപാട് മനുഷ്യർ കഴിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *