അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രഥമാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം തള്ളി സ്‌കൂള്‍ മാനേജ്‌മെന്റ്. പത്തനംതിട്ടയിലെ ഡിഇഒ ഓഫിസ് ജീവനക്കാരാണ് ശമ്പള ആനുകൂല്യങ്ങള്‍ വൈകിപ്പിച്ചതെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം. ഇത് സംബന്ധിച്ച ചില രേഖകളും സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്തുവിട്ടു. പ്രഥമ അധ്യാപികയുടെ നിരപരാധിത്വം തെളിയിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. എച്ച്.എമ്മിനെ സംരക്ഷിച്ച് വിദ്യാഭ്യാസ വകുപ്പിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും സ്‌കൂള്‍ മാനേജര്‍ വ്യക്തമാക്കി.

എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവേദനയില്‍ നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ഡിഇഒയ്‌ക്കെതിരെ ആരോപണവുമായി സ്‌കൂള്‍ മാനേജ്‌മെന്റ് രംഗത്തെത്തിയിരിക്കുന്നത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ ഭാര്യ ലേഖ സുരേന്ദ്രന്‍. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലായിരുന്നു. ഇന്നലെ ചേര്‍ന്ന സെന്റ് ജോസഫ് സ്‌കൂള്‍ മാനേജ്‌മെന്റ് യോഗത്തില്‍ പ്രഥമാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം തള്ളാന്‍ തീരുമാനമാകുകയായിരുന്നു. ഇത് മാനേജ്‌മെന്റ് രേഖാമൂലം തന്നെ സര്‍ക്കാരിനെ അറിയിക്കും.

സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടിന് വിരുദ്ധമായി അധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനില്‍കുമാര്‍ എന്‍. ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷന്‍ ക്ലര്‍ക്ക് ബിനി ആര്‍ എന്നിവരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം മരിച്ച ഷിജോ ത്യാഗരാജന്റെ സംസ്‌കാരം ഇന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *