സാധാരണക്കാരായ രോഗികള്‍ക്ക് പ്രഥമ പരിഗണനയും മികച്ച ചികിത്സാ സൗകരങ്ങളും ഉറപ്പുവരുത്തണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. സാധാരണക്കാരായ രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് എം.എല്‍.എ വിളിച്ചു ചേര്‍ത്ത വികസന സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
ജില്ലാ ആശുപത്രിയുട 2.80 ഏക്കര്‍ സ്ഥലം പരമാവധി ഉപയോഗിച്ചുകൊണ്ട് മാസ്റ്റര്‍ പ്ലാനിനനുസരിച്ചുള്ള വികസനമാണ് നടത്തേണ്ടതെന്നും വ്യക്തമാക്കി.
17 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന നാല് നിലകളുള്ള മാതൃ,ശിശുസംരക്ഷണ കേന്ദ്രത്തിന്റെ പണി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ 11ന് വൈകുന്നേരം 3ന് കരാറുകാരനെക്കൂടി ഉള്‍പ്പെടുത്തി യോഗം ചേരാനും തീരുമാനിച്ചു. ജില്ലാ ആശുപത്രിയില്‍ കിഫ്ബി ഫണ്ടില്‍ നിന്നും ലഭിച്ച 9.38 കോടി രൂപയുടെ കെട്ടിടം പണിയുന്നതിന് സ്ഥലം ലഭ്യമാക്കുന്നതിന് സര്‍വകക്ഷി പ്രതിനിധി സംഘവുമായി ആരോഗ്യ മന്ത്രിയെ കാണാനും തീരുമാനിച്ചു.
നിലമ്പൂര്‍ താലൂക്കാശുപത്രിയെ 2015ല്‍ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയപ്പോള്‍ ഉള്ള 142 കിടക്കകളുള്ള ആശുപത്രിക്കുള്ള സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. 250 തിലേറെ പേരെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സര്‍ജന്‍, നെഫ്രോളജിസ്റ്റ് എന്നീ തസ്തികകളടക്കം സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന് മന്ത്രിയെ സമീപിക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, ഡി.എം.ഒ ഡോ. ആര്‍. രേണുക, ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷൊറോണ റോയ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ആര്‍.എം.ഒ ഡോ. കെ.കെ പ്രവീണ, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ടി.എന്‍ അനൂപ്, എ.ഗോപിനാഥന്‍, പാലോളി മെഹബൂബ്, എം. മുജീബ് റഹ്മാന്‍, കെ.ടി കുഞ്ഞാന്‍, പി.വി ഹംസ, പി.കെ മാത്തുക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *