
മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാൻ സഹോദരനെ മാനസിക രോഗമുണ്ടെന്ന് ആരോപിച്ച്
പൂട്ടിയിട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സഹോദരൻ ഫൈസൽ ഖാൻ.
മാനസിക രോഗമാണെന്നു പറഞ്ഞു കുറച്ചു വർഷങ്ങൾക്കു മുൻപായിരുന്നു ഇതെന്നും വിനോദവാർത്താ പോർട്ടലായ പിങ്ക്‌വില്ലെ ഡോട് കോമിനോട് ഫൈസൽ പ്രതികരിച്ചു. നിർബന്ധപൂർവം മരുന്നുകൾ കഴിപ്പിച്ചുവെന്നും വളരെ ബുദ്ധിമുട്ടേറിയ കാലഘട്ടമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിതാവിനെ ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ലെന്നും അൻപത്തിയൊൻപതുകാരനായ ഫൈസൽ പറയുന്നു.
എനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും ഞാൻ ഭ്രാന്തനാണെന്നുമാണ് അവർ പറയുന്നത്. ഞാൻ മറ്റുള്ളവർക്ക് ഉപദ്രവം വരുത്തുമെന്നാണ് അവർ പറഞ്ഞത്.
എന്നെ കുടുക്കുകയായിരുന്നു. ഇതിൽനിന്ന് എങ്ങനെ പുറത്തുകടക്കാമെന്നാണ് ഞാൻ ചിന്തിച്ചത്. എന്റെ കുടുംബം എനിക്കെതിരെയായിരുന്നു. ആരെങ്കിലും സഹായിക്കുമെന്നും പിതാവ് എത്തുമെന്നും പ്രതീക്ഷിച്ചു പ്രാർഥിച്ചാണ് കഴിഞ്ഞത്. പിതാവിന്റെ രണ്ടാം വിവാഹം അന്നു കഴിഞ്ഞിരുന്നു. അദ്ദേഹം കുടുംബത്തിലെ ഇത്തരം കാര്യങ്ങളിൽനിന്ന് അകന്നു കഴിയുകയായിരുന്നു.
അദ്ദേഹത്തിന്റെ നമ്പർ പോലും എന്റെ കൈവശം ഉണ്ടായിരുന്നില്ല. എന്റെ ഫോൺ പോലും പിടിച്ചുമാറ്റി. പുറത്തുപോകാൻ അനുവാദമില്ലായിരുന്നു. മുറിക്കുപുറത്ത് ബോഡിഗാർഡുകൾ ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം എന്റെ നിർബന്ധത്തെത്തുടർന്ന് മറ്റൊരു വീട്ടിലേക്ക് മാറ്റാൻ ആമിർ സമ്മതിച്ചു’’ – ഫൈസൽ പറഞ്ഞു.
