കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അഭിമാനമായിരുന്ന പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസുവിന്റെ വിയോഗത്തിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് മെഡിക്കൽ കോളേജിലുൾപ്പെടെ, സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പതിറ്റാണ്ടുകൾ മികച്ച രീതിയിൽ സേവനം അനുഷ്ഠിച്ച ഡോ. ഷെർളി വാസു, വിരമിച്ച ശേഷവും മുക്കം കെഎംസിടി ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം മേധാവിയായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് വിടവാങ്ങൽ.

കേരളത്തിൽ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ നിരവധി കേസുകൾ തെളിയിക്കുന്നതിൽ ഡോ. ഷെർളി വാസു നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

1982-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ ഔദ്യോഗിക സേവനം ആരംഭിച്ച ഡോ. ഷെർളി വാസു, രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായി സേവനം അനുഷ്ഠിച്ചു. ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും അവസരം ലഭിച്ചിരുന്നു. 2001 മുതൽ കോഴിക്കോട് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവിയായും, 2016-ൽ തൃശൂർ മെഡിക്കൽ കോളജിൽ വകുപ്പുമേധാവിയായിരിക്കെയാണ് സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചത്.

തൊടുപുഴ സ്വദേശിയായ ഡോക്ടർ ഷെർളിയ്ക്ക് സംസ്ഥാന സർക്കാരിന്റെ വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ഉൾപ്പെടെ സേവന മികവിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത്രയോറെ മികവുറ്റ ഡോക്ടറുടെ വിയോഗം നമ്മുടെ ആരോഗ്യ മേഖലയ്ക്ക് കനത്ത നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *