കെ ജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ അപവാദ പ്രചരണം നടത്തിയ കേസില്‍ പ്രതിയായ കെ എം ഷാജഹാൻ്റെ വീട്ടിൽ പൊലീസ് പരിശോധന. എറണാകുളം സൈബർ പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്.

ഷാജഹാന്റെ മകൻറെ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. ഇന്ന് ഷാജഹാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഷാജഹാനെ ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.

വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷാജഹാനെ വെള്ളിയാഴ്ച പുലർച്ചെ 3മണിയോടെയാണ് ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്.

കേസന്വേഷണത്തിന്‍റെ ഭാഗമായി ഷാജഹാനെ ബുധനാഴ്ച ആലുവ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി 5 മണിക്കൂറിലേറെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ കേസെടുത്തതിനു ശേഷവും ഷാജഹാന്‍ അപവാദ വീഡിയോ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ഷൈന്‍ ടീച്ചര്‍ വീണ്ടും പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും തൻ്റെ പരാതിയിൽ അതിവേഗം നടപടി സ്വീകരിച്ച കേരള പൊലീസിന് ബിഗ് സല്യൂട്ട് എന്നും കെ ജെ ഷൈൻ ടീച്ചർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *