ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണം പൂശൽ വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി ദേവസ്വം വിജിലൻസ്.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് വാസുദേവൻ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക. വാസുദേവൻ ആണ് ദ്വാരപാലക ശില്പങ്ങൾക്കായി നിർമിച്ച പീഠങ്ങൾ കൈവശം വെച്ചിരുന്നത്. ഇത് വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പമുള്ള മറ്റ് സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്തേക്കും. ശബരിമലയിലെ വസ്തുക്കൾ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തിയോ എന്നതിൽ അടക്കം ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ദേവസ്വം വിജിലൻസ് വിവരങ്ങൾ തേടിയിട്ടുണ്ട്.

സ്വർണംപൂശൽ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ നാലു മണിക്കൂറോളം ആണ് ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തത്. സ്വർണ്ണപ്പാളി വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചതും, സാമ്പത്തിക പണപ്പിരിവ് നടത്തിയതും സംബന്ധിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. ഉണ്ണികൃഷ്ണൻ തലസ്ഥാനത്ത് ഉൾപ്പെടെ 30 കോടിയിലധികം രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

ഉണ്ണികൃഷ്ണൻ വട്ടിപ്പലിശ ഇടപാട് നടത്തിയും ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ഇക്കാര്യത്തിലും വിശദമായ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

ഉണ്ണികൃഷ്ണന്റെ സഹായികൾ ആയിട്ടുള്ള വാസുദേവൻ ഉൾപ്പെടെയുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇവർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യിലിനോട് സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *