സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ചോദ്യോത്തര വേള പ്രതിപക്ഷം തടസ്സപ്പെടുത്തി. രാജി വെക്കൂ, പുറത്തു പോകൂ എന്ന മുദ്രവാക്യവുമായി പ്രതിപക്ഷം പ്രതിഷേധം നടത്തി.
അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഭരണപക്ഷം രംഗത്തെത്തി. പ്രതിപക്ഷം കാണിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.
ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. സ്വർണം പൂശിയ യഥാർത്ഥ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയെന്നാണ് കോടതി പറഞ്ഞത്. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. അതുകൊണ്ട് ഗൗരവതരമായ ആവശ്യം മുന്നോട്ടുവെക്കുന്നുവെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
