കാസർകോട്: അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. നിലവില്‍ തീ ആണച്ചിട്ടുണ്ട്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നിലവില്‍ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച ബോയിലറിൻ്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് തെറിച്ചു. ഫാക്ടറിയിൽ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
അപകടത്തിൽപ്പെട്ടത് ഒമ്പത് പേരാണെന്നാണ് പൊലീസ് പറയുന്നത്. ആറ് പേർ മംഗളൂരു ആശുപത്രിയിലും രണ്ട് പേർ കുമ്പളയിലും ചികിത്സയിലാണ്. കുമ്പള ആശുപത്രിയിൽ കൊണ്ടുപോയ ഒരു തൊഴിലാളിയുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇയാളുടെ മൃതദേഹം ജനറൽ ആശുപത്രിയിലെക്ക് മാറ്റും. ഫാക്ടറിക്കകത്ത് ഇപ്പോഴും തീ ഉയരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആരെങ്കിലും കുടുങ്ങികിടക്കുന്നുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്.
