ശബരിമലയിൽ ദേവസ്വം മന്ത്രിക്ക് ഏകോപന യോഗം വിളിച്ച് ചേർക്കാമെന്ന് ഹൈക്കോടതി. ഏകോപന യോഗം വിളിക്കുന്നതിൽ പെരുമാറ്റച്ചട്ട വിലക്കില്ലെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ദേവസ്വം മന്ത്രിക്ക് ഇളവ് നൽകണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു.
ശബരിമലയിലെ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ഇളവ് നൽകേണ്ടത്. ശബരിമലയിൽ
ഏകോപനം അടിയന്തിരമായി വേണ്ട ഘട്ടമാണിതെന്നും യോഗം ചേരാൻ മന്ത്രിയെ അനുവദിക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും മന്ത്രി വിട്ടുനിൽക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അടിസ്ഥാന സൗകര്യവും -തിരക്ക് നിയന്ത്രണവും വിദഗ്ധ സമിതിയുടെ കീഴിൽ വരണം.
വിദഗ്ധ സമിതി വിവര ശേഖരണം നടത്തി വിവിധ സോണുകളായി തിരിച്ച് ഉൾക്കൊള്ളാനാവുന്ന ഭക്തരുടെ എണ്ണം കണക്കാക്കണം.
ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നാൽ റെഡ് സോണായി കണക്കാക്കി ദേവസ്വം ബോർഡ് വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചു.
