കോട്ടയം: പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദർശ് (23) കൊല്ലപ്പെട്ടതിനു പിന്നിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കം ആണെന്ന് പ്രാഥമിക വിവരം. എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ വി കെ അനിൽകുമാറും മകൻ അഭിജിത്തും പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു കൊലപാതകം നടന്നത്.
ആദർശിന്റെ കൈയ്യിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്ന അഭിജിത്ത് അതിന്റെ പണം നൽകിയിരുന്നില്ല. ഇത് ചോദിക്കുന്നതിനായി പുതുപ്പള്ളി സ്വദേശിയായ ആദർശ് മാണിക്കുന്നത്തുള്ള അനിൽകുമാറിന്റെ വീട്ടിൽ എത്തി പ്രശ്‌നമുണ്ടാക്കിയതാണ് കൊലപാതകത്തിൽ കലാശിച്ചത്. അനിൽകുമാറും മകൻ അഭിജിത്തും ചേർന്ന് ആദർശിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കൊലപാതക ശ്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് അനിൽകുമാറിനെയും മകനെയും കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയായ അഭിജിത്തുമായി ബന്ധപ്പെട്ട് നേരത്തേയും നിരവധി ലഹരി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
