സാധാരണ പ്രവർത്തകർക്ക് ലഭിക്കുന്ന സുപ്രധാന അവസരമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പെന്നും, തന്നെപ്പോലുള്ളവരെപ്പോലും പാർലമെൻ്റ് അംഗങ്ങളാക്കിയത് ഈ സാധാരണ പ്രവർത്തകരാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതുകൊണ്ട് തന്നെ അവരുടെ ‘കഞ്ഞിയിൽ മണ്ണ് വാരിയിടാൻ’ ഒരു നേതാവും തയ്യാറാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും വേണമെന്നും, അതിൽ നിന്ന് വ്യതിചലിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം താൻ മാധ്യമങ്ങളെ കാണുമെന്നും, സൈബർ ആക്രമണങ്ങളെക്കുറിച്ച് താൻ ബോധവാനാണെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. എങ്കിലും, സൈബർ ആക്രമണം ഭയന്ന് തൻ്റെ നിലപാടുകളിൽ മാറ്റം വരുത്താൻ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ എല്ലാവിധ വിചാരണകളും നേരിട്ടതായും, താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പെൺകുട്ടിയും തനിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും, അവിഹിതമായ മാർഗ്ഗത്തിൽ ഗർഭം ഉണ്ടാക്കിയെന്ന പരാതി ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ആൾക്കൂട്ട വിചാരണയെ സധൈര്യം നേരിട്ടുവെന്നും, അന്നും ഇന്നും തൻ്റെ കുടുംബം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
