ചെന്നൈ: വാണിജ്യ ഉത്പന്നങ്ങൾക്കെതിരെ തെറ്റായതും അവഹേളനപരവുമായ പരാമർശങ്ങൾ നടത്താൻ യൂട്യൂബർമാർക്ക് അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. യൂട്യൂബർമാരുടെ ഇത്തരം നടപടികൾ വ്യാപാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും ഭരണഘടനാ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ജസ്റ്റിസ് എൻ. സെന്തിൽകുമാറിന്റെ ബെഞ്ച് നിരീക്ഷിച്ചു. ഈ നടപടികൾ വ്യാപാര സ്ഥാപനങ്ങളുടെ സത്പേരിന് കോട്ടം വരുത്തുകയും വിൽപനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും കോടതി കൂട്ടിച്ചേർത്തു.

ജലശുദ്ധീകരണവുമായി ബന്ധപ്പെട്ട തങ്ങളുടെ ഉത്പന്നങ്ങൾക്കെതിരെ യൂട്യൂബർ സയ്യിദ് ഇമ്രാൻ അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് നന്നീർ വാട്ടർ സോഴ്‌സ് എന്ന കമ്പനി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ഹർജിയിൽ യൂട്യൂബർക്ക് കോടതി കർശന നിർദേശം നൽകി. കമ്പനിയുടെ ഉത്പന്നങ്ങളെക്കുറിച്ച് അപകീർത്തികരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിൽനിന്ന് യൂട്യൂബറെ കോടതി വിലക്കി. നിലവിലുള്ള വീഡിയോകൾ നീക്കം ചെയ്യാൻ യൂട്യൂബർ, ഗൂഗിൾ അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തു. ഹർജിയിൽ തുടർവാദം ഡിസംബർ 17-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. അന്ന് യൂട്യൂബറുടെ ഭാഗത്തുനിന്ന് വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *