ശബരിമല സ്വർണ്ണകൊള്ള അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടില്ല എന്ന വാദം അവാസ്തവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം എസ് ഐ ടിയിൽ സമ്മർദ്ദം ചെലുത്തുന്നു. രണ്ട് പുതിയ ഉദ്യോഗസ്ഥർക്ക് സിപിഐഎം ബന്ധം ഉണ്ട്. സിപിഐഎം നേതാക്കളെ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു.

എസ് ഐ ടി അന്വേഷിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഫോട്ടോ എടുത്തവരെ കുറിച്ച് അല്ല. സ്വർണ്ണം മോഷ്ടിച്ചവരെ കുറിച്ചാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. വടക്കഞ്ചേരിയിലും മറ്റത്തൂരിലും കണ്ടത് ഇതാണ്. എന്നിട്ടാണ് ജനാധിപത്യം സിപിഐഎം സംരക്ഷിക്കാൻ ശ്രമിക്കുന്നത്.

ചില ആളുകൾ കൊണ്ടുവന്ന് വർഗീയത പ്രചരിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. വെള്ളാപ്പള്ളിയെ ചൊല്ലി LDF ൽ തന്നെ തർക്കം രൂക്ഷമാണ്. സിപിഐഎം- സിപിഐ തർക്കം നിലനിൽക്കുന്നു. ചോദ്യങ്ങളോട് വെള്ളാപ്പള്ളിക്ക് അസഹിഷ്ണുത. മുസ്ലിം ലീഗിനെതിരെ വെള്ളാപ്പള്ളി പറഞ്ഞത് അടിസ്ഥാന രഹിതം.

മുഖ്യമന്ത്രിയുടെ നാവായി അദ്ദേഹം പ്രതികരിക്കുന്നു. UDF കൺവീനറേ എസ് ഐ ടി ചോദ്യം ചെയ്തോട്ടെ. അദ്ദേഹം പ്രതിയാകുമോ അത് കൊണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ എടുത്താൽ പ്രതിയാകുമെങ്കിൽ മുഖ്യമന്ത്രി ആദ്യം പ്രതിയാകില്ലെയെന്നും വി ഡി സതീശൻ ചോദിച്ചു.

അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം. അടൂർ പ്രകാശിനൊപ്പം പോകുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയല്ല. അതൊരു തെറ്റ് അല്ല. കോടതിയിൽ കീറ കടലാസ് അല്ല തെളിവുകളാണ് ഹാജരാക്കുന്നതെന്ന് കടകംപ്പള്ളി സുരേന്ദ്രന് മറുപടി നൽകി. സിവിൽ കോടതി തെളിവ് ചോദിച്ചിട്ടില്ല. ചോദിച്ചാൽ ഉറപ്പായും ഹാജരാക്കും. കൃത്യമായ വിവരങ്ങളുണ്ട് സി.പി.എം നേതാക്കളാണ് സ്വർണ്ണം കട്ടത്. സി.പി.ഐ.എം നാണം കെട്ടു നിൽക്കുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

തൊടുപുഴയിൽ 16 വയസ്സുള്ള മകൻ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയതിന്റെ പേരിൽ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട പാർട്ടിയാണ് സിപിഐഎം. അവർ കുടുംബം പുലർത്തിയിരുന്നത് ആ ജോലി വച്ചാണ്. മരിച്ചുപോയ സഖാവിന്റെ ഭാര്യയായിരുന്നു അവർ. സിപിഐഎം ഏതുതരത്തിലേക്കാണ് പോകുന്നതെന്നും സതീശൻ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *