ബംഗ്ലാദേശിൽ ന്യൂന പക്ഷങ്ങൾക്കെതിരായ ആക്രമണം രൂക്ഷം. ഹിന്ദു വിഭാഗത്തിൽ നിന്നുള്ള മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു. പലചരക്ക് കട ഉടമയായ മോണി ചക്രവർത്തിയാണ് കൊല്ലപ്പെട്ടത്. മാരകായുധങ്ങൾ കൊണ്ടാക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. നർസിങ്ഡി ജില്ലയിൽ ആണ് സംഭവം. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
അതേസമയം കാളിഗഞ്ചിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയെ മരത്തിൽ കെട്ടിയിട്ട് മുടി മുറിക്കുകയും ചെയ്തു. 40 കാരിയായ വിധവയെയാണ് കൂട്ടബലാത്സംഗം ചെയ്തത്. വസ്തു തർക്കത്തിന്റ പേരിലാണ് ആക്രമണം എന്ന് റിപ്പോർട്ട്. ഇന്നലെ ഒരു ഒരു ഹിന്ദു യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. 45-കാരനായ റാണാ പ്രതാപിനെ ഇന്നലെ ജഷോർ ജില്ലയിലെ അരൂവ ഗ്രാമത്തിലാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ തുടരുകയാണ്.
മൂന്നാഴ്ചയ്ക്കിടയിൽ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് റാണാ പ്രതാപ്. ആൾക്കൂട്ടം കൊലപ്പെടുത്തിയ ദീപുചന്ദ്രദാസ്, അമൃത് മൊണ്ടാൽ, ഖോക്കൺ ചന്ദ്ര, വെടിവച്ച് സഹപ്രവർത്തകൻ കൊലപ്പെടുത്തിയ ബിജേന്ദ്ര ബിശ്വാസ് എന്നിവരാണ് നേരത്തെ കൊല ചെയ്യപ്പെട്ടത്.
