ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര മുറ്റത്ത് ആറ് മാസം പ്രായമായ പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ അപകടകരമായ സാഹസം. രണ്ട് മാസം മുമ്പ് പാപ്പാനെ കുത്തിക്കൊന്ന ചരിത്രമുള്ള ‘ഹരിപ്പാട് സ്കന്ദൻ’ എന്ന ആനയുടെ മുൻപിലാണ് ഭീതിയേറിയ പ്രകടനം നടന്നത്. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം, ദേവസ്വം പാപ്പാൻ കുഞ്ഞുമായി ആനയുടെ കാലുകൾക്കിടയിലൂടെ വലംവെക്കുന്നതായി കാണാം. തുടർന്ന് കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്താൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് കുഞ്ഞ് താഴെ വീഴുകയായിരുന്നു. ആനയുടെ കാലിനടുത്തേക്ക് കുഞ്ഞ് വീണത് കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് കൂട്ടി. എങ്കിലും അത്ഭുതകരമായാണ് കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഈ ആനയുടെ സ്വഭാവം മുൻനിർത്തി വലിയ ജാഗ്രത പുലർത്തേണ്ടിയിരുന്നിടത്താണ് ഈ അനാസ്ഥ നടന്നത്. താൽക്കാലിക പാപ്പാന്റെ കുഞ്ഞാണ് ഇതെന്നാണ് പ്രാഥമിക വിവരം. അതീവ ജാഗ്രത വേണ്ട ക്ഷേത്ര പരിസരത്ത് യാതൊരു മുൻകരുതലുമില്ലാതെയാണ് ആനയുടെ അടിയിലൂടെ കുഞ്ഞുമായി നടന്നത്.
സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ മൃഗസ്നേഹികളും നാട്ടുകാരും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ പ്രവർത്തിച്ച പാപ്പാനെതിരെയും അധികൃതരുടെ ഭാഗത്തുനിന്നും കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
