ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ആരോപിച്ചു. ഇയാൾ എങ്ങനെയാണ് സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയതെന്ന് വിശദീകരിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും, ഗൗരവകരമായ ഈ വിഷയത്തിൽ കോൺഗ്രസ് മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്വർണ്ണ മോഷണക്കേസിൽ കോൺഗ്രസ് യഥാർത്ഥത്തിൽ പ്രതിക്കൂട്ടിലാണെന്നും അതുകൊണ്ടാണ് ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഭയപ്പെടുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്രയും വലിയൊരു അഴിമതി നടന്നിട്ടും എന്തുകൊണ്ടാണ് അടിയന്തര പ്രമേയമായി ഇത് സഭയിൽ കൊണ്ടുവരാത്തതെന്ന് അദ്ദേഹം ചോദിച്ചു. സ്വന്തം പാർട്ടിക്കാർ പ്രതികളായതിനാലാണ് കോൺഗ്രസ് മൗനം പാലിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കോൺഗ്രസ് നേതാവ് അടൂർ പ്രകാശും തമ്മിലുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിവിധ ചടങ്ങുകളിൽ ഇവർ ഒന്നിച്ച് പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഈ ചിത്രങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടിയും മറ്റ് ഇടത് നേതാക്കളും രൂക്ഷമായ വിമർശനം ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *