സ്പ്രിംക്ലറില്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി. പ്രതിപക്ഷം സർക്കാരിനെതിരെ മുന്നോട്ടുവെച്ച വാദങ്ങൾ കോടതി തള്ളി. കൊവിഡ് കാലത്ത് ആരോഗ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാദം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിയമ വിരുദ്ധതയില്ല. സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച സര്‍ക്കാര്‍ നടപടി ദുരുദ്ദേശപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വെല്ലുവിളിയായിരുന്നു കൊവിഡ് സാഹചര്യമെന്ന് ഓർമിപ്പിച്ച കോടതി നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നതില്‍ സര്‍ക്കാരിനെ കുറ്റം പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സുരേന്ദ്രന്‍ എന്നിവരുടെ പൊതുതാല്‍പര്യ ഹര്‍ജി തീര്‍പ്പാക്കിയത്.
