ഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് അവതരണം ലോക്സഭയിൽ തുടങ്ങി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്താനും ആയുർവേദ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കാനും ആയുഷ് ഫാർമസികളുടെ നിലവാരം മെച്ചപ്പെടുത്താനും തീരുമാനമായി. മരുന്ന് ചെടികൾ കൃഷി ചെയ്യുന്നവർക്കും അവ സംസ്കരിക്കുന്നവർക്കും പ്രത്യേക സഹായപദ്ധതികൾ ലഭ്യമാക്കും. കൂടാതെ, ഗവേഷണ രംഗത്ത് കൂടുതൽ വിദഗ്ധരെ നിയമിക്കുന്നതിലൂടെ ആയുർവേദ മരുന്നുകളുടെ ഗുണനിലവാരവും ശാസ്ത്രീയ അടിത്തറയും ഉറപ്പാക്കും.

മെഡിക്കൽ ടൂറിസം മേഖലയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് അഞ്ച് മെഡിക്കൽ ഹബുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. യോഗ, വെൽനസ് മേഖലകളിലെ സേവനത്തിനായി ഒന്നര ലക്ഷം കെയർഗിവർമാർക്ക് പ്രത്യേക പരിശീലനം നൽകുന്നതിലൂടെ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കോർപ്പറേറ്റ് ബോണ്ട് മാർക്കറ്റിനായുള്ള പുതിയ പദ്ധതികളും ഈ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക കരുത്തേകും. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിദേശ സഞ്ചാരികളെ ആകർഷിക്കാനും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച വേഗത്തിലാക്കാനും ഈ നീക്കം സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *