കോഴിക്കോട്: കേരള ഡിസബിലിറ്റി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കോഴിക്കോട് ബീച്ചിലെ മണൽ പരപ്പിൽ താൽക്കാലികമായി നിർമ്മിച്ച റാമ്പ് സിസ്റ്റം സന്ദർശിച്ചുകൊണ്ട്, ഇത്തരം സംവിധാനങ്ങളുടെ സാധ്യതകൾ ഗൗരവപൂർവ്വം പഠിക്കുമെന്ന് കോഴിക്കോട് മേയർ ഒ. സദാശിവൻ പറഞ്ഞു ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ബീച്ചിൽ അനായാസമായി സഞ്ചരിക്കുവാൻ സഹായിക്കുന്ന സ്ഥിരം സൗകര്യങ്ങൾ ഒരുക്കുന്നതിൽ കോഴിക്കോട് കോർപ്പറേഷൻ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ റാമ്പിലൂടെ ഒരു ഭിന്നശേഷിക്കാരനെ വീൽചെയറിൽ യാത്ര ചെയ്യുന്നത് മേയറുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് സംഘാടകർ ഈ വിഷയത്തിന്റെ പ്രാധാന്യം വിശദീകരിച്ചത്. ഇതുവഴി ഭിന്നശേഷിക്കാർക്ക് കടലും കടൽ കാഴ്ചകളും അടുത്തുനിന്ന് അനുഭവിക്കാനുള്ള അവസരം സൃഷ്ടിക്കാനാകുമെന്ന ആശയമാണ് മുന്നോട്ടുവച്ചത്.


സ്ഥിരമായി ഇത്തരം റാമ്പ് സംവിധാനങ്ങൾ ബീച്ചിൽ ഒരുക്കുന്നതിനായി പോർട്ട് വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുമെന്നും, അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ ഉറപ്പ് നൽകി. ഉൾച്ചേർക്കലിന്റെയും തുല്യതയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഇത്തരം പദ്ധതികൾക്ക് കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ ആളുകൾക്കും പൊതുസ്ഥലങ്ങൾ സമാനമായി ഉപയോഗിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിൽ ഈ സംരംഭം നിർണായക ചുവടുവെയ്പ്പാകുമെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *