ഇന്നത്തെ സഭയിലെ പ്രതിപക്ഷ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിൽ വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി എംബി രാജേഷ്. പാർലമെന്ററി മര്യാദകളെക്കുറിച്ച് മറ്റുള്ളവർക്ക് ക്ലാസെടുത്തിരുന്ന പ്രതിപക്ഷ നേതാവ് ഇന്ന് സഭയിൽ അരങ്ങേറുന്ന പ്രതിപക്ഷ ആക്രമണങ്ങളുടെ തിരക്കഥാകൃത്തായി മാറിയിരിക്കുകയാണെന്ന് എംബി രാജേഷ് ആരോപിച്ചു. സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാതെ ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നത് വസ്തുതകൾ പുറത്തുവരുമെന്ന ഭയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പറയുന്നതിന് നേർവിപരീതമായി പ്രവർത്തിക്കുന്ന സ്വഭാവമാണ് പ്രതിപക്ഷ നേതാവിന്‍റേതെന്നും എംബി രാജേഷ് പറഞ്ഞു. ഇതിന് ഉദാഹരണമായി വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് നടത്തിയ പരാമർശം പിറ്റേദിവസം അദ്ദേഹം തന്നെ നിഷേധിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. സഭയിൽ വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള വിമർശനങ്ങൾ ഉയരുമ്പോൾ മൗനം പാലിക്കുകയും പുറത്ത് വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.
