കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഇടുക്കി മുന്‍ എം. പി ജോയ്‌സ് ജോര്‍ജ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എം. എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ ആണ് ജോയ്‌സ് ജോർജിന്റെ പരാമർശം.
രാഹുല്‍ഗാന്ധി പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജിലേ പോകൂ. അവിടെ ചെന്ന് പെണ്‍കുട്ടികളെ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നുമക്കളെ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ വളഞ്ഞ് നില്‍ക്കാനും നിവര്‍ന്ന് നില്‍ക്കാനുമൊന്നും പോയേക്കരുത്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല,’ എന്നായിരുന്നു ജോയ്ജ് ജോര്‍ജിന്റെ പരാമര്‍ശം.
കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടുക്കിയില്‍ എത്തിയ രാഹുല്‍ സംസ്ഥാന സര്‍ക്കാരിനെ വലിയ രീതിയില്‍ കടന്നാക്രമിച്ചിരുന്നു. ഇതിനെ വിമര്‍ശിക്കുന്നതിന് ഇടയിലാണ് രാഹുലിന് എതിരെ ജോയ്സ് ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശം നടത്തിയ ജോയിസിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു.
