കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കേരളത്തിൽ ഭരണ-പ്രതിപക്ഷ സംഘടനകൾ ഒരുപോലെ സമരത്തിന് പിന്തുണ നൽകുന്നതിനാൽ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.
ഗതാഗത മേഖലയിൽ ഓട്ടോ, ടാക്സി, ബസ് സർവീസുകൾ മുടങ്ങുന്നതിനൊപ്പം ബാങ്കിംഗ്, ഐടി, ഇൻഷുറൻസ് തുടങ്ങിയ പ്രധാന മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരക്കുന്നുണ്ട്.
എന്നാൽ പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളമുണ്ടാകില്ലെന്നും ‘ഡയസ് നോൺ’ ബാധകമായിരിക്കുമെന്നും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം നിയന്ത്രിക്കുക, ജോലിസ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം.
രാഷ്ട്രീയ കാരണങ്ങളാൽ സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് സമരരംഗത്തുള്ളത്. കെപിസിസി നിർദ്ദേശത്തെത്തുടർന്ന് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുമ്പോൾ, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള ചില സംഘടനകൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നുണ്ട്.
എങ്കിലും എൻജിഒ അസോസിയേഷൻ അടക്കമുള്ള സംഘടനകളുടെ പങ്കാളിത്തം സമരത്തിന്റെ ആക്കം കൂട്ടുന്നു.
