അഞ്ചു കുരുന്നുകൾക്ക് പുതുജീവൻ നൽകി യാത്രയാകുന്ന ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിടചൊല്ലും. പത്തനംതിട്ട മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ഫെബ്രുവരി അഞ്ചാം തീയതി ചിങ്ങവനത്തുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആലിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. മൃതദേഹം ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ പള്ളിയിലേക്ക് കൊണ്ടുപോകും.
സ്വന്തം കുഞ്ഞിന്റെ വേർപാടിൽ ഹൃദയം നുറുങ്ങി നിൽക്കുമ്പോഴും മറ്റുള്ളവർക്ക് പ്രകാശമേകാൻ അവയവദാനത്തിന് സമ്മതം മൂളിയ പിതാവ് അരുൺ എബ്രഹാമിനെയും മാതാവ് ഷെറിനെയും നന്ദിയോടെയും ആദരവോടെയുമാണ് നാട് ഓർക്കുന്നത്.
മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ എടുത്ത ധീരമായ തീരുമാനം അഞ്ചു കുടുംബങ്ങൾക്കാണ് പ്രതീക്ഷയായത്. ഒരാഴ്ചക്കാലം നീണ്ട പോരാട്ടത്തിനൊടുവിൽ മാലാഖയായി മടങ്ങുന്ന ആലിന് വിട നൽകാൻ വൻ ജനാവലിയാണ് മല്ലപ്പള്ളിയിലേക്ക് എത്തുന്നത്.
