ശബരിമല യുവതി പ്രവേശനത്തിന് എതിരായ പുനഃപരിശോധന ഹര്‍ജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കും. മാര്‍ച്ച് 14ന് മുമ്പ് വാദങ്ങള്‍ എഴുതി നല്‍കണം. പുനഃപരിശോധന ഹര്‍ജികളെ സോളിസിറ്റര്‍ ജനറല്‍ പിന്തുണച്ചു.

മാര്‍ച്ച് 14നകം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജികള്‍ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിനായി ഒന്‍പതംഗ ബെഞ്ച് രൂപീകരിക്കും. പുതിയ ബെഞ്ച് ഏപ്രില്‍ ഏഴ് മുതല്‍ വാദം തുടങ്ങും.

ഏപ്രില്‍ 22 വരെയാണ് വാദത്തിന് സമയം നിശ്ചയിച്ചിട്ടുള്ളത്. വാദത്തിനും മറുവാദത്തിനുമായി രണ്ട് ദിവസം വീതം സമയം നല്‍കും. 66 ഹര്‍ജികളാണ് പരിഗണിക്കുന്നത്. റഫറന്‍സിനുള്ള ചോദ്യങ്ങള്‍ സുപ്രിംകോടതി തയ്യാറാക്കും. വാദങ്ങള്‍ ക്രോഡീകരിക്കാന്‍ നോഡല്‍ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട്.

പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി 2019ല്‍ ഒന്‍പതംഗ ബെഞ്ച് രൂപീകരിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. നിലവിലെ ഈ ഒന്‍പതംഗ ബെഞ്ചില്‍ അവശേഷിക്കുന്നത് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *