കൊച്ചി: വസ്തുതാവിരുദ്ധതയും മതവിദ്വേഷവും പരത്തുന്നതിൽ കുപ്രസിദ്ധി നേടിയ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് എതിരെ ആഞ്ഞടിച്ച് റാപ്പർ വേടൻ. ഇത്രയും വെറുപ്പോടു കൂടി സിനിമ ചെയ്യാൻ പറ്റുന്നെങ്കിൽ അവർക്ക് നമ്മളോട് എന്തൊക്കെ ചെയ്യാൻ പറ്റും എന്നാണ് വേടന്റെ ചോദ്യം. മലയാളികൾ ജാഗ്രതയോടെയിരിക്കണമെന്നും എല്ലാ പ്രശ്നങ്ങളും അതിജീവിച്ചവരാണ് നമ്മളെന്നും റാപ്പർ ഓർമിപ്പിച്ചു.
“ഇത്രയും വെറുപ്പോടു കൂടി ഒരു സിനിമ ചെയ്യാൻ പറ്റുമെന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാൻ പറ്റുമെന്നുണ്ടെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളോട് എന്തൊക്കെ ചെയ്യാൻ പറ്റും. ശ്രദ്ധിച്ച് ജീവിക്കണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം നേടണം. ഇവർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയാണ്. എനിക്ക് പാട്ടു പാടി, കാശും വാങ്ങി ഇതൊന്നും പറയാതെ പോകാം. അപ്പോൾ എനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും പറ്റും. പക്ഷേ, നിങ്ങളെല്ലാം എന്റെ സഹമനുഷ്യരാണെന്ന് എനിക്ക് കാണാൻ പറ്റുന്നത് കൊണ്ടാണ് ഇത് പറയുന്നത്. നിങ്ങൾക്ക് അത് കാണാൻ പറ്റുന്നത് കൊണ്ടാണ് ഞാനിവിടെ പെർഫോം ചെയ്യുന്നത്.
നമ്മൾ ഒരുപാട് വർഷമായിട്ട് ഒന്നായിട്ട് എല്ലാ പ്രശ്നങ്ങളെയും മാറ്റി നിർത്തി രക്ഷപ്പട്ട് കൊണ്ടിരിക്കുകയാണ്. പ്രകൃതി നമ്മളെ ഒരുപാട് തവണ പരീക്ഷിച്ചപ്പോഴും നമ്മൾ ഒരുമിച്ച് നിന്നു. അന്നൊന്നും നമ്മൾ ഇതൊന്നും കണ്ടില്ല. നമ്മൾ സമാധാനപരമായി ജീവിക്കാൻ നോക്കുമ്പോൾ ഇവന്മാർ ചെയ്യുന്ന പണികണ്ടോ’, വേടന്റെ വാക്കുകൾ.
കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
2023 ൽ പുറത്തിറങ്ങിയ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമാണ് ‘ ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’. ‘യുഎ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് ‘എ’ സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. എന്നിട്ടും മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിടുന്ന ചിത്രത്തിന് ‘യുഎ’ സർട്ടിഫിക്കറ്റ് അനുവദിച്ച സിബിഎഫ്സി നടപടിയെ പലരും വിമർശിക്കുന്നുണ്ട്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ബീഫ്’ എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
