തൃശ്ശൂരിൽ വിവാഹവാഗ്ദാനം നൽകി നിരവധി യുവതികളെ പീഡിപ്പിച്ച ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ തൃശ്ശൂർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്ന യുവതികളുമായി സൗഹൃദം സ്ഥാപിക്കുകയും, പിന്നീട് വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു ഇയാളുടെ രീതി. നിലവിൽ മൂന്ന് യുവതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സമാനമായ രീതിയിൽ ഏകദേശം 26-ഓളം യുവതികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സമൂഹമാധ്യമങ്ങളിലെ സ്വാധീനം ദുരുപയോഗം ചെയ്താണ് ഇയാൾ ഇത്രയധികം പേരിലേക്ക് എത്തിയതും അവരെ ചതിയിൽപ്പെടുത്തിയതും. കൂടുതൽ ഇരകൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.
ലൈംഗിക പീഡനത്തിന് പുറമെ, ഇരകളുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തി അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇത്തരത്തിൽ നിരവധി യുവതികളിൽ നിന്ന് ഇയാൾ വൻതോതിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഡിജിറ്റൽ തെളിവുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടന്നുവരുന്നു.
