കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനെത്തിയ മലപ്പുറം സ്വദേശിനിയായ ഡോക്ടറോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒന്നാം വർഷ പി ജി ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു.
2022 ഓഗസ്റ്റ് 17-നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പ്രസവമുറിയിൽ കൂട്ടിരിപ്പുകാരിയെ നിയോഗിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മോശം പെരുമാറ്റത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുരനുഭവമുണ്ടായ വനിതാ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയപ്പോഴാണ് ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചത്.
സംഭവത്തിൽ കുറ്റാരോപിതയായ ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും സൂപ്രണ്ട് കമ്മീഷനെ അറിയിച്ചു.
