കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാടിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണമെന്നും ആചാരങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ അനുകൂലിക്കരുതെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് തന്ത്രിയും മന്ത്രിയും നിലപാട് മാറ്റുമെന്നും, ശബരിമല വിഷയത്തിലെ പ്രചാരണങ്ങളിൽ യുഡിഎഫ് ആണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങളെ പരിഹസിച്ച വെള്ളാപ്പള്ളി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മുഖം കണ്ട് ആരും വോട്ട് ചെയ്യില്ലെന്ന് അഭിപ്രായപ്പെട്ടു. യുഡിഎഫ് ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നത് കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയുമാണ്. അതേസമയം, കേരളത്തിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും സിപിഎമ്മിനെ ആർക്കും എഴുതിത്തള്ളാൻ കഴിയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
വിമർശനങ്ങൾക്കിടയിലും ആരോഗ്യ മന്ത്രി വീണാ ജോർജിനെ വെള്ളാപ്പള്ളി പ്രശംസിച്ചു. മന്ത്രി മിടുക്കിയാണെന്നും എന്ത് പിഴവുണ്ടായാലും അവരെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്നും വിജയിക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. മൈക്രോ ഫിനാൻസ് കേസിൽ താൻ തെറ്റുകാരനല്ലെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ട്. തനിക്കെതിരെ ഉയരുന്നത് കല്ലുവെച്ച പച്ചക്കള്ളങ്ങളാണെന്നും ആരോപണം ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
