കൊച്ചി: കൊച്ചിയിൽ സംസാരശേഷിയില്ലാത്ത ഭിന്നശേഷിക്കാരനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയടങ്ങുന്ന നാലംഗ സംഘം ക്രൂരമായി മർദിച്ചു. മർദനത്തിൽ വാരിയെല്ല് ഒടിഞ്ഞ ചേർത്തല സ്വദേശി അമൽ ദേവ് (23) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ രണ്ട് പ്രതികളെ കടവന്ത്ര പോലീസ് പിടികൂടി.
ഒന്നാം പ്രതിയായ സഫ്നയാണ് അമൽ ദേവിനെ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ എത്തിയ അമലിനെ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സംഘം നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചതോടെ സംഘം അമലിനെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മർദനത്തിന് പുറമെ യുവാവിന്റെ നഗ്നദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
