കഴിഞ്ഞ 10 വർഷം കൊണ്ട് നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയ വിതരണം പൂർത്തിയാക്കി നടത്തിയ കുതിപ്പിന് പിന്നാലെ, സംസ്ഥാനതല പട്ടയ വിതരണ മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വഴിയായിരുന്നു ഉദ്ഘാടനം. കേരളീയർക്ക് സന്തോഷവും അഭിമാനവും പകരുന്ന ചടങ്ങാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറച്ചു സമയം കൂടി ലഭിച്ചാൽ 5 ലക്ഷം എന്ന നിലയിലേക്ക് പട്ടയം വിതരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സന്തോഷങ്ങളെ ആപത്തായി കാണുന്ന ഒരു വിഭാഗമുണ്ടെന്ന് പ്രതിപക്ഷത്തിനെ പരോക്ഷമായി വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ആ ചിന്താഗതി ഇല്ല. ജനങ്ങളുടെ പിന്തുണ വലിയ രീതിയിൽ ഇതിന് ലഭിച്ചിട്ടുണ്ട്. അവിടെ രാഷ്ട്രീയ ഭേതമോ ജാതി മതമോ ഇല്ലാതെ എല്ലാവരും സഹകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളമെന്ന സംസ്ഥാനം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നുണ്ട്. അത് കേരളത്തിൽ വലിയ വികസനം നടക്കുന്നതു കൊണ്ടാണ്. ഇടതുപക്ഷം അധികാരത്തിൽ വരുന്നതിന് മുൻപ് ഒരു കാലം ഉണ്ടായിരുന്നു.
പ്രതിസന്ധികൾ മാത്രം നിറഞ്ഞിരുന്ന യുഡിഎഫ് ഭരണകാലം. യു ഡി എഫ് – എൽഡിഎഫ് എന്നുള്ളതല്ല, ഇവിടെ നയത്തിന്‍റെ പ്രശ്നമാണുള്ളത്. ബി ജെ പിയും കോൺഗ്രസും ഒരേ നയങ്ങളാണ് വച്ചു പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
