വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ ചീഫ് സെക്രട്ടറി സ്വാഗത പ്രസംഗത്തിനിടെ ടി സിദ്ദിഖ് എംഎൽഎയുടെ പേര് പരാമർശിച്ചപ്പോൾ സദസ്സിൽ നിന്ന് വലിയ രീതിയിലുള്ള കൂക്കിവിളി ഉയർന്നിരുന്നു. ഈ പ്രതിഷേധം ആസൂത്രിതമാണെന്നും സി.പി.എം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നുമാണ് സിദ്ദിഖിന്റെ ആരോപണം. ദുരിതബാധിതർ ആരും തന്നെ കൂവിയിട്ടില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവരാണ് അവരെന്നും പറഞ്ഞ അദ്ദേഹം, ഉത്തരവാദിത്തപ്പെട്ടവർ സംഭവത്തിൽ ഇടപെടാതിരുന്നതിൽ മനോവിഷമമുണ്ടെന്നും കൂട്ടിച്ചേർത്തു.

സംഭവത്തിന് പിന്നാലെ ടി സിദ്ദിഖിനെ പിന്തുണച്ചും പ്രതിഷേധക്കാരെ വിമർശിച്ചും കോൺഗ്രസ് നേതാവ് രമ്യ ഹരിദാസ് രംഗത്തെത്തി. ദുരന്തസമയത്ത് ജീവൻ പണയം വെച്ച് ജനങ്ങളെ ചേർത്തുപിടിച്ച സിദ്ദിഖിനെ മുണ്ടക്കൈ-ചൂരൽമലക്കാർക്ക് കൃത്യമായി അറിയാമെന്ന് രമ്യ ഫേസ്ബുക്കിൽ കുറിച്ചു. വയനാട്ടിൽ ‘ടൂറിസ്റ്റുകളായി’ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ലെന്നും അവർ പരിഹസിച്ചു. എന്നാൽ, രമ്യയുടെ പോസ്റ്റിന് താഴെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പരാമർശിച്ചുകൊണ്ടുള്ള പരിഹാസ രൂപേണയുള്ള കമന്റുകളാണ് നിറഞ്ഞത്.

ചടങ്ങിലെ പ്രസംഗങ്ങളെച്ചൊല്ലിയും രാഷ്ട്രീയ തർക്കം രൂക്ഷമായി. ടൗൺഷിപ്പ് നിർമ്മാണത്തിന് സഹായം നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് സദസ്സിൽ നിന്ന് വലിയ കയ്യടി ലഭിച്ചിരുന്നു. കൂടാതെ, “കല്ലുമാത്രം ഇട്ട് പോകുന്നവരല്ല, കല്ലിന് മീതെ കല്ല് വെക്കുന്നവരാണ് സർക്കാർ” എന്ന മന്ത്രി കെ. രാജന്റെ പ്രസ്താവനയ്ക്കെതിരെയും സിദ്ദിഖ് രംഗത്തെത്തി. ഇത്തരം വിഭജനമുണ്ടാക്കുന്ന പരാമർശങ്ങൾ മന്ത്രി ഒഴിവാക്കേണ്ടതായിരുന്നുവെന്നും ദുരന്തഭൂമിയിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നും സിദ്ദിഖ് ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *