ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകർക്ക് കോടതിയിൽ തിരിച്ചടി. പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് വെറും കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും വധശ്രമം എന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
മന്ത്രിയുടെ കഴുത്തിൽ ചെറിയ രീതിയിലുള്ള ആയുധം ഉപയോഗിച്ച് സമ്മർദ്ദം പ്രയോഗിച്ചിട്ടുണ്ടെന്നും ഇത് ഗൗരവകരമായ കാര്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രിയുടെ ആരോഗ്യനില മോശമായതിനാൽ മൊഴിയെടുക്കാൻ സാധിക്കുന്നില്ലെന്ന് പറയുമ്പോഴും അവർ ചാനലുകളിൽ സംസാരിക്കുന്നുണ്ടെന്ന വൈരുദ്ധ്യം പ്രതിഭാഗം ഉയർത്തിക്കാട്ടി. ആയുധം കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അവർ വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളെ ഈ മാസം 5-ന് വീണ്ടും ഹാജരാക്കാൻ ഉത്തരവിട്ടു.
