ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 256 റണ്‍സ് വിജയലക്ഷ്യം കിവീസിന് മുന്നില്‍ ഇന്ത്യ വയ്ക്കുകയും 96 റണ്‍സിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കുകയുമായിരുന്നു. ഇന്ത്യയ്ക്കിത് മൂന്നാം കിരീട നേട്ടമാണ്. സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. 26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായി. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.

സഞ്ജു 46 പന്തില്‍ 89 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്‌കോററായി. ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സും അഭിഷേക് ശര്‍മ 21 പന്തില്‍ 51 റണ്‍സും നേടി. ഓപ്പണര്‍മാരായ സഞ്ജുവിന്റേയും അഭിഷേക് ശര്‍മയുടേയും തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെയാണ് ഇന്ത്യയ്ക്ക് മികച്ച ഇന്നിങ്‌സ് നേടാനായത്. ഇന്ത്യയ്ക്ക് ഇത് ടി 20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമാണ്. ഇത് ഇന്ത്യയുടെ നാലാം ടി20 ലോകകപ്പ് ഫൈനലാണ്. 2007ലായിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം. മിന്നും ജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടീം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു. സാധാരണമായ കഴിവുകള്‍, ദൃഢനിശ്ചയം,ടീം വര്‍ക്ക് എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് വിജയമെന്നും ഈ ജയം ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ അഭിമാനവും സന്തോഷവും നിറയ്ക്കുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *