ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഗണേഷ് കുമാർ മന്ത്രിസഭയ്ക്ക് തന്നെ ഒരു ‘പുഴുക്കുത്താണെന്ന്’ വിശേഷിപ്പിച്ച വെള്ളാപ്പള്ളി, അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇന്ത്യൻ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ആലപ്പുഴയിൽ പറഞ്ഞു.
മന്ത്രിസ്ഥാനത്തിരിക്കുമ്പോൾ പാലിക്കേണ്ട മാന്യതയും മര്യാദയും ഗണേഷ് കുമാർ ലംഘിച്ചുവെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. “പല ഭാര്യമാരായി, അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും ഇയാൾക്ക് വലിയ ഭ്രമമാണ്. ഇത്രയും ‘തറ’യായ ഒരു മന്ത്രിയെ വേറെ കാണാനില്ല” എന്നും അദ്ദേഹം ആഞ്ഞടിച്ചു. തനിക്ക് അയ്യായിരം പ്രണയിനികൾ ഉണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച വെള്ളാപ്പള്ളി, ബുദ്ധിയുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ എന്നും ഇയാളെ ഊളംപാറയിലേക്ക് അയക്കണമെന്നും കൂട്ടിച്ചേർത്തു.
സ്വന്തം നിലയിൽ ആളുകളെയും ക്യാമറയെയും വെച്ച് ‘നമ്പർ വൺ മന്ത്രി’ എന്ന് പത്രങ്ങളിൽ വരുത്തിച്ച് ഇമേജ് ഉണ്ടാക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. ഭാര്യ പരാതി പിൻവലിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ച ഈ വിഷയത്തിൽ മുഖ്യമന്ത്രി നീതിയുക്തമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് മാതൃകയാകേണ്ട മന്ത്രിയുടെ ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
